Saturday, 9 January 2010

ബാക്കിയായത്

നിശീഥിനിയുടെ അര്‍ത്ഥമില്ലാത്ത
മൂകതയിലെവിടെയോ
നിന്റെ മുഖം ഞാന്‍കാണാറുണ്ടായിരുന്നു
വിഷാദത്തില്‍ ആണ്ട
എന്റെ അന്തരംഗത്തിന്
നിന്റെ കള്ളച്ചിരി ഒരു ചിറകുള്ള
സ്വപ്നമായിരുന്നു
ഹൃദയത്തില്‍ സൂക്ഷിച്ച മയില്‍‌പീലി തുണ്ടില്‍
ഞാന്‍ നിന്റെ പേരും എന്റെ പേരും മലയാളത്തില്‍ എഴുതി
ഞാന്‍ എന്നും നിന്റെ ഉപഗണം
മാത്രം ആവാന്‍ ആഗ്രഹിച്ചു


പിന്നീട്
നിന്റെ നയനങ്ങളില്‍ ധാര്‍ഷ്ട്യത്തിന്റെ
കനല്‍ആയിരുന്നു
നിന്റെ വചനങ്ങളില്‍ വിയോഗത്തിന്റെ വ്യഥ
ആയിരുന്നു
നിന്നില്‍ സ്ഫുരിചിരുന്നത് എരിഞ്ഞടങ്ങിയ സ്വപ്നങ്ങളുടെ കനലായിരുന്നു
ധാര്‍ഷ്ട്യത്തിന്റെ ചൂണ്ട എറിഞ്ഞ നീ എന്നോടും പ്രതികാരം ചെയ്തു, ഇറങ്ങിപോയി.
നീ പൊയ്പോയ ഭൂതകാലത്തിന്റെ വക്താവ് മാത്രമായിരുന്നു
നിറമാര്‍ന്ന
ഭാവിയെകുറിച്ച
നീ ഒന്നും ഉരിയാടിയില്ല

ഞാന്‍ അറിഞ്ഞു
നിന്റെ പ്രണയം കടലിനോട് ആണെന്ന്
അഞ്ഞടിക്കുന്ന കടലിനോട്
ആ തിരയില്‍ ഞാന്‍ പോലും വിലീനമാകുമെന്നു ഞാന്‍ ഭയന്നു
വിഫലതയുടെ ആഴങ്ങള്‍ അളക്ക്കാന്‍ മാത്രമാണോ നിന്റെ ജന്മം, എല്ലാം കൈവിട്ട് ........
അങ്ങനെ........... അങ്ങനെ................
ഇപ്പോള്‍
ഞാന്‍ നിന്റെ മുഖം ഓര്‍ക്കാറില്ല ,
ആ ഇറങ്ങിപോക്കിലെ നരച്ച ഷര്‍ട്ടും പാറിപ്പറക്കുന്ന മുടിയും മാത്രം
മരണത്തെ ആനയിക്കുന്ന കഴുമരത്തില്‍ എന്റെ പ്രണയവും തൂക്കിലെട്ടപ്പെട്ടില്ലേ?